നമ്മുടെ ഈ ക്ഷേത്രത്തിനു ചുററും കലാസുന്ദരവും അതിഗംഭീരവുമായ വിളക്കുമാടമുണ്ടായിരുന്നു. അതിൽ എല്ലാം ദീപം പ്രകാശിക്കുന്നതു കണ്ടു പുളകമണിഞ്ഞിട്ടുള്ള വന്ദ്യവയോധികർ ഇന്നും ആ അത്ഭുത ലോകത്തിൻറെ മാസ്മര ശക്തിയെപ്പറ്റി ഭക്തിനിര്‍ഭരമായ രീതിയില്‍ വര്‍ണ്ണിക്കുന്നതു കേൾക്കുവാൻ കഴിയും.
ഈ വിളക്കുമാടം സ്ഥാപിച്ചതു പെരുന്ന പടിഞ്ഞാറു പയ്യമ്പള്ളി വീട്ടുകാരാണ്, അതിന്റെ പിന്നിലും ഒരു ചരിത്രം ഉണ്ട്. പയ്യമ്പള്ളി വീട്ടിലെ കാരണവര്‍ ഒരിക്കല്‍ ആറന്മുള ക്ഷേത്രത്തിൽ ഉത്സവം കാണുവാന്‍ പോയി. തുടര്‍ച്ചയായ ഉറക്കമിളപ്പ് കൊണ്ട് പരിക്ഷീണനായ അദേഹം ഒരു ദിവസം ഊണ് കഴിഞ്ഞു ആ ക്ഷേത്രത്തിലെ വിളക്കുമാടത്തറയിൽ ഉറങ്ങി പോയി. സുഖ നിദ്രയിലായിരുന്ന അദ്ദേഹത്തെ വിളക്ക് കത്തിക്കുന്ന ആൾക്കാർ വന്നു തട്ടിയുണർത്തി.

അതുമാത്രമല്ല, അവർ അദ്ദേഹത്തെ കുറച്ചു പരിഹസിക്കുക കൂടി ചെയ്തു. തെല്ലു മാനഹാനി സംഭവിച്ച പയ്യമ്പള്ളിൽ കാരണവർ ആറന്മുള അപ്പന്റെ കരുണ ഉണ്ടെങ്കിൽ ഞാന്‍ എന്റെ നാട്ടിലെ സുബ്രമണ്യ ക്ഷേത്രത്തിൽ ഇതു പോലെയൊരു വിളക്കുമാടം പണിയിക്കും എന്നും, ആ തറയില്‍ നീണ്ട നിവര്‍ന്നു കിടന്നുറങ്ങുകയും ചെയ്യും. നിങ്ങൾ അങ്ങ് വന്നേരെ എഴുന്നേൽപ്പിക്കാൻ എന്ന് പറഞ്ഞു. എന്നിട്ടു അദ്ദേഹം തന്റെ കൈയിൽ ഉണ്ടായിരുന്ന നെടിയ വടി കൊണ്ട് വിളക്കുമാടത്തിന്റെ നീളവും പൊക്കവും മുതലായവ ഒരോലയിൽ കുറിച്ചിട്ടു. എന്നിട്ടു തിരുവാറന്മുള അപ്പന്റെ മുന്‍പില്‍ ചെന്നു നിന്നു “എന്റെ ഭഗവാനെ, കൃഷ്ണാ ഞങ്ങളുടെ പെരുന്നേത്തേവരുടെ അമ്പലത്തില്‍ ഒരു വിളക്കുമാടം പണിയിച്ചു വിളക്കു കത്തിച്ചു കണ്ടതിനു ശേഷം ഇവിടെ വന്നു തൊഴാന്‍ അനുഗ്രഹിക്കണേ..!” എന്നു പ്രാർത്ഥിച്ചിട്ടു പെരുന്നയിലേക്കു യാത്രയായി.
ആ വൃദ്ധന്‍ തിരികെ പെരുന്നയിൽ എത്തി, അധികം താമസിക്കാതെ വിളക്കുമാടത്തിന്റെ പണി തുടങ്ങി. അതിവേഗം അതു പൂർത്തിയാക്കുകയും ചെയ്തു. ഇതു 921 ആം ആണ്ടിൽ (1746 – 1747) ആണ് എന്നാണു പറയപ്പെടുന്നത്. കാലപ്പഴക്കത്താല്‍ അതു ജീർണ്ണപ്പെടുകയും അററകുററപ്പണികൾ നടത്താതെ ഇരിക്കുകയും ചെയ്തതിനാല്‍ അതിന്റെ പലഭാഗങ്ങളും നിലംപതിച്ചുപോയി. പിന്നീടതു മുഴുവനായി 1085-ല്‍ (1910–1911) പൊളിച്ചു മാറ്റുകയാണുണ്ടായത്. അതിന്റെ അവശിഷ്ടങ്ങൾ കുറേയൊക്കെ ഒരിടത്തു സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതു കണ്ടാല്‍ അതിന്റെ ആകെക്കൂടിയുള്ള ഗാംഭീര്യം നമുക്കൊന്നൂഹിക്കാന്‍ കഴിയും.